March 22, 2009

മനോഹരമായ സിനിമ , പക്ഷെ......

രാഷ്ട്രീയ നിലപാടുകളുള്ള സിനിമ എന്ന നിലക്ക് 'കാഞ്ചിവരത്തെ' സമീപിക്കുന്നത് വലിയ വിഡ്ഢിത്തമായിരിക്കും. 1948 ഇല്‍ കാഞ്ചിവരത്തെ നെയ്ത്ത് തൊഴിലാളികള്‍ക്കിടയിലുണ്ടായ കമ്മ്യൂണിസ്റ്റ് പ്രക്ഷോഭത്തെ വിഷയമാക്കുന്നുണ്ടെങ്കിലും , വൈയക്തികമായ മോഹങ്ങളിലും മോഹഭംഗങ്ങളിലുമാണ് ശ്രദ്ധ പതിപ്പിക്കുന്നത്.
വ്യക്തികേന്ദ്രീകൃതമായി കഥ പറയുന്നതു ഒരിക്കലും ഒരു. പരിമിതിയല്ല. പക്ഷെ അതിന് തെരഞ്ഞെടുത്ത രീതിയാണ് വിചിത്രം.
പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന നായകന്‍ ,പ്രത്യയശാസ്ത്രവും , വ്യക്തിപരമായ മോഹ സാഫല്യവും തുലനം ചെയ്യേണ്ടിവരുന്ന ഒരു വിഷമ സന്ധിയിലെത്തുന്നു. അതുവരെ മുറുകെപ്പിടിച്ച ആശയങ്ങളെയും കൂടെ നിന്ന സഖാക്കളെയും ഉപേക്ഷിച്ചു പൊടുന്നനെ പിന്‍വാങ്ങുന്ന കാഴ്ച അരോചകമായി .
അവകാശ സമരങ്ങളും സഹനവും എല്ലാം ഒരു ദിവസം കൊണ്ടു പ്രഹസനം ആയിപ്പോയി.!!!
ഒരു തൊഴിലാളി നേതാവിന്റെ ഇത്തരത്തിലുള്ള മാറ്റം ചിത്രീകരിക്കുക വഴി എന്ത് സ്ഥാപിക്കാനാണ് സിനിമ ശ്രമിക്കുന്നത്?

രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്ക്കുകഎന്നത് മുഖ്യ ധാര സംവിധായകര്‍ എന്നും തുടര്‍ന്നു പോന്നിട്ടുള്ള നയമാണ്. സ്വന്തം നിലപാട് വ്യക്തമാക്കിയാല്‍ ഏതെങ്കിലും പക്ഷത്തു മുദ്ര കുത്തപ്പെടുമോ എന്നുള്ള ഭയം അഥവാ ഒരു തരം നട്ടെല്ല് ഇല്ലായ്മയാണ് പ്രിയദര്‍ശന്‍ അടക്കമുള്ള സംവിധായകരുടെ പ്രശ്നം.
ഈ വിയോജിപ്പുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇതു മനോഹരമായ സിനിമയാണ്. സ്ഥിരം കച്ചവട ചേരുവകളെ പാടെ ഉപേക്ഷിച്ചു ,കലര്‍പ്പില്ലാത്ത ജീവിതം പച്ചയായി ആവിഷ്കരിച്ചു കൊണ്ടു പ്രിയദര്‍ശന്‍ അദ്ഭുതപ്പെടുത്തുന്നു.
മോഹിപ്പിക്കുന്ന ദ്രിശ്യ ഭംഗിയുണ്ട്.അടുത്ത ഫ്രൈമിനായി കൊതിയോടെ കാത്തിരുന്ന് പോവും നമ്മള്‍. പ്രകാശ് രാജ്,ശ്രേയ മുതലായവരുടെ ശ്രദ്ധേയമായ അഭിനയം.അവസാന സീന്‍ മനസ്സിലുണ്ടാക്കിയ മുറിവ്...മകളുടെ മൃത ശരീരത്തിനരികില്‍ ഇരുന്നു ,മാനസിക വിഭ്രാന്തിയിലേക്ക് നീങ്ങുന്ന ആ അച്ഛന്റെ വിഷ്വല്‍....അത് രൂപപ്പെടുത്തിയെടുത്ത കലാകാരനെ നമിച്ചു പോവുന്നു....





Followers