April 28, 2010

അയാ(വ)ള്‍

'നെറ്റിസണ്‍' എന്നൊക്കെ വിളിക്കപ്പെടാവുന്ന ഒരു അവസ്ഥയെക്കുറിച്ച്‌ ആലോചിച്ചു നോക്കിയിട്ടുണ്ടോ..?
അതായത്‌ 'സിറ്റിസണ്‍' എന്ന പദത്തിന്റെ നേരെ മറുവശം.
ഇന്റര്‍നെറ്റ്‌ മാത്രം ഭക്ഷിക്കുന്നവര്‍.
'ഓഫ്‌ ലൈന്‍ ' ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളോട്‌ ഇത്തിരി പോലും താല്‍പര്യമില്ലാതെ 'ഓണ്‍ ലൈന്‍' ലോകങ്ങളില്‍ മാത്രം ജീവിക്കുന്നവര്‍...

അവിടെ സംഭവിച്ചേക്കാവുന്ന ഇങ്ങനെ ഒരു അവസ്ഥയെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ടോ?

രാവിലെ ജോലിക്കു പോയി, വൈകുന്നേരം തിരികെ വാടകവീട്ടിലെത്തുന്ന ഒരു വ്യക്തിയാണ്‌ നിങ്ങളെന്നു വിചാരിക്കൂ...

ഓരോ ദിവസവും വന്നു കേറിയ നിമിഷം തന്നെ, ഭ്രാന്തമായ ആവേശത്തോടെ നിങ്ങള്‍ ഇന്റര്‍നെറ്റിലേക്കു കയറും.

പിന്നെ യാത്രകളാണ്‌.
പേരറിയാത്ത പ്രദേശങ്ങള്‍,സമതലങ്ങള്‍,താഴ്വരകള്‍,മനുഷ്യര്‍...
ആരൊക്കെയോ ചിരിക്കുന്നു, കുശലങ്ങള്‍ അന്വേഷിക്കുന്നു,പരിഭവിക്കുന്നു,തമാശ പറയുന്നു..
പേരറിയാത്ത, അഥവാ എന്തൊക്കെയോ പേരുകളുള്ള, ആരൊക്കെയോ..
അവരാണ്‌ നിങ്ങളുടെ സുഹൃത്തുക്കള്‍.അവര്‍ മാത്രം.

എന്നും രാവിലെ ഗേറ്റ്‌ തുറന്നു പുറത്തേക്കിറങ്ങുമ്പോള്‍ കൃത്യമായി എതിരെ വരുന്ന പാല്‍കാരനെ നിങ്ങള്‍ കണ്ടിട്ടില്ല.എന്നും ബസ്സ്‌ സ്റ്റോപ്പില്‍ വെച്ച്‌ നിങ്ങളെ നോക്കി വെറുതെയാണെന്നറിഞ്ഞിട്ടും ചിരിക്കുന്ന സ്കൂള്‍ കുട്ടിയെ നിങ്ങള്‍ക്കറിയില്ല.എന്നും 'സുഖം തന്നെയല്ലേ' എന്നു വെറുതെ ചോദിക്കുന്ന ബസ്സ്‌ കണ്ടക്ടറുടെ മുഖവും നിങ്ങള്‍ക്കോര്‍മയില്ല.

അവരെ ആരെയും നിങ്ങള്‍ക്കറിയില്ല.ആ മുഖങ്ങള്‍ നിങ്ങളുടെ ലോകത്തിലല്ല.
അവര്‍ 'ഓഫ്‌ ലൈന്‍'
ആണല്ലോ...

അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ, ഒരു രാത്രി ഏതോ താഴ്വരയിലെ ചാറ്റ്‌ റൂമില്‍ വെച്ച്‌ നിങ്ങള്‍ അയാ(വ)ളെ പരിചയപ്പെടുന്നു.

ആ സുഹൃത്തിന്റെ പേരാണ്‌ എക്സ്‌.(ഗണിതത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ചരം, ഏതു രൂപവും ഭാവവും മൂല്യവും സ്വീകരിക്കാവുന്ന ഒന്ന്..)

പൊടുന്നനെയാണ്‌ എക്സ്‌ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താവുന്നത്‌.

നിങ്ങളുടെ ചിന്തകള്‍ക്ക്‌ ഒരേ തരംഗദൈര്‍ഘ്യമുണ്ടാവുകയും നിങ്ങളുടെ ഇഷ്ടങ്ങള്‍ ഒരേ ബിന്ദുവില്‍ സംഗമിക്കുകയും ചെയ്തു.

നിങ്ങളുടെ സംഭാഷണങ്ങള്‍ക്ക്‌ രാത്രിയുടെ അവസാനത്തോളം നീളമുണ്ടായി.

ഒറ്റ ജാലകം മാത്രമുള്ള നിങ്ങളുടെ പഴകി, ഇരുണ്ട മുറിയില്‍, പുറം ലോകത്തു നിന്നു വിസ്മൃതനായി നിങ്ങള്‍ എക്സിനോട്‌ സംസാരിച്ചുകൊണ്ടേയിരുന്നു...

നിങ്ങളറിയാതെ പുറത്തെ ലോകത്ത്‌, ഇടക്ക്‌ മഴ വന്നു പോയി.
നിലാവ്‌ ഉദിച്ചു, അസ്തമിച്ചു.
ചീവീടുകള്‍ കരഞ്ഞു.

അകത്ത്‌, പഴയൊരു ബള്‍ബ്‌,ലാപ്‌ ടോപ്‌ സ്ക്രീനിന്റെ വെളിച്ചം,നിങ്ങള്‍, പിന്നെ എക്സ്‌.....

നിങ്ങളുടെ പകലുകള്‍, രാത്രിക്കു വേണ്ടിയുള്ള കാത്തിരിപ്പുകളാവുനു.
ദിവസങ്ങള്‍ കടന്നുപോവുന്നു.

അങ്ങനെയിരിക്കെ ഒരു രാത്രി, പെട്ടെന്ന് എക്സ്‌, സംഭാഷണത്തിന്റെ ദൈര്‍ഘ്യം കുറക്കുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ ഔപചാരികമായ ചില പദങ്ങളില്‍ തട്ടി വീഴുന്നു.
ചില വിടവുകള്‍...
വാക്കുകളില്‍ ചെറിയ മുറിവുകള്‍..
കണ്ടിരുന്നുവോ നിങ്ങളത്‌..?

എക്സിന്റെ ചിരിക്കു പിന്നില്‍ ദു:ഖത്തിന്റെ നനവുള്ള നേരിയ നിശ്വാസങ്ങള്‍..?

ഒരു ദിവസം, അപ്രതീക്ഷിതമായി, എക്സ്‌ നിങ്ങളോട്‌ ചോദിക്കുന്നു;
'എന്നെക്കുറിച്ച്‌ നിനക്ക്‌ എന്തെങ്കിലും അറിയാമോ..?'
നിങ്ങള്‍ ഒരു ചിരി അയച്ചു കൊടുക്കുന്നു.
എക്സ്‌ ചോദിക്കുന്നു;
'എന്റെ പേരറിയേണ്ടേ..?'
'ഞാനാരാണെന്നറിയേണ്ടേ..?'
'എവിടെയാണെന്നറിയേണ്ടേ..?'

എല്ലാറ്റിന്റേയും മറുപടിയായി നിങ്ങള്‍ പറയുന്നു;
'വേണ്ട.'
എക്സ്‌ ഒരു വരണ്ട ചിരി നിങ്ങള്‍ക്കയച്ചുതരുന്നു.

പിറ്റേന്ന് ജോലി കഴിഞ്ഞു വരുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം നിങ്ങള്‍ കാണുന്നു.ഇതുവരെ ഒരിക്കല്‍ പോലും കയറിയിട്ടില്ലാത്ത ആ വീട്ടിലേക്ക്‌ നിങ്ങല്‍ ആദ്യമായി കയറുന്നു.
നടുത്തളത്തില്‍ ഒരു ശരീരം.
ആരോ പറഞ്ഞു;
'ആത്മഹത്യയാണ്‌.'

പതിവു നിസ്സംഗതയെ അസാധാരണമാം വിധം ഒരു ജിജ്ഞാസ കീഴടക്കിയതുകൊണ്ട്‌ നിങ്ങള്‍ ആള്‍ക്കൂട്ടത്തിലൂടെ ഒന്നു പാളി നോക്കുന്നു.
ആ മുഖം..?

എന്നും രാത്രി കാണുന്ന പരിചിതമായ ഒരു മുഖം നല്‍കിയ ഞെട്ടല്‍ മാറുന്നതിനു മുന്‍പു തന്നെ, നിങ്ങള്‍ മുറിയിലേക്കോടി, ലാപ്‌ ടോപ്‌ തുറന്നു , ലോഗ്‌ ഇന്‍ ചെയ്യുന്നു.

കൈകള്‍ വിറക്കുകയും ശരീരം തളരുകയും ചെയ്യുന്നത്‌ വക വെക്കാതെ, കോണ്ടാക്റ്റ്സ്‌ ലിസ്റ്റില്‍ നിങ്ങള്‍ എക്സിനെ പരതുന്നു.

എക്സ്‌ ഓഫ്‌ ലൈന്‍..!

എക്സിന്റെ പ്രൊഫൈല്‍ ഫോട്ടോയിലേക്ക്‌ നിങ്ങള്‍ ഒന്നേ നോക്കിയുള്ളൂ,


അപ്പോള്‍..?

ഭയം എന്നു വിളിക്കാവുന്ന, തണുത്ത എന്തോ ഒന്ന് നിങ്ങളുടെ ദേഹത്തേക്ക്‌ അരിച്ചുകയറുന്നു...

April 27, 2010

വാതിലുകൾ

വളരെ പണിപ്പെട്ട്‌,ഞാൻ എന്റെ പ്രശ്നം ഡോക്ടറുടെ മുന്നിലവതരിപ്പിച്ചു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്നും തീരാത്ത ഒരു സംശയമാണ്‌,വീടിന്റെ വാതിലുകൾ എല്ലാം അടച്ചോ എന്ന്..
എഴുന്നേറ്റ്‌ ഒരിക്കൽ കൂടി എല്ലായിടത്തും പോയി ഉറപ്പുവരുത്തി കിടന്നാലും അൽപനേരം കഴിയുമ്പോൾ സംശയം വീണ്ടും..
ഏതെങ്കിലും വാതിലടക്കാൻ വിട്ടു പോയോ..?
പിന്നേയും എഴുന്നേറ്റ്‌ നോക്കുന്നു, വന്നു കിടക്കുന്നു.ഉറക്കത്തിലേക്കു വഴുതി വീഴുന്ന ആ നിമിഷം തന്നെ ഞെട്ടി എഴുന്നേൽക്കുന്നു.
ഇല്ല- ഏതൊക്കെയോ വാതിലുകൾ അടക്കാൻ വിട്ടു പോയിട്ടുണ്ട്‌.

മുൻ വശത്തെ വാതിൽ..?

അടുക്കളയിൽ നിന്ന് പുറത്തേക്കു തുറക്കുന്ന വാതിൽ..?

ഏതൊക്കെയോ അടക്കാൻ ബാക്കിയുണ്ട്‌...
വയ്യ, ഡോക്ടർ..ഞാൻ ഉറങ്ങിയിട്ട്‌ ദിവസങ്ങളായി.

വാതിലുകൾ..അതാണെന്റെ അസുഖം...


ഒരു നിമിഷം ആലോചിച്ച ശേഷം ഡോക്ടർ പറഞ്ഞു;

"ശരി.ഇന്നു രാത്രി 12 മണിക്കു ശേഷം ക്ലിനിക്കിലേക്കു വരൂ.നമുക്കൊന്നു നടക്കാൻ പോവാം."
അന്നു രാത്രി 12 മണിക്കു ഡോക്ടർ എന്നേയും കൂട്ടി നഗരത്തിലേക്കിറങ്ങി.

നഗരം ഉറക്കത്തിലേക്കു വഴുതി വീണുകഴിഞ്ഞിരുന്നു.
തെരുവു വിളക്കിന്റെ നിയോൺ വെളിച്ചത്തിനു താഴെ,നിരയായി കിടന്നുറങ്ങുന്ന മനുഷ്യർ..

അവിടെ എത്തിയപ്പോൾ,ഡോക്ടർ നടത്തം നിർത്തി.

"ഇന്നു രാത്രി,ഇവിടെ,ഈ മനുഷ്യരുടെ കൂടെ ഉറങ്ങു..."
ഞാനൊന്നു ഞെട്ടി.

"ഇവിടെയോ.? ഈ കടത്തിണ്ണയിലോ..?"
ഡോക്ടർ പരുഷമായിത്തന്നെ ചോദിച്ചു;

"നിങ്ങളുടെ അസുഖം മാറണോ..?"
ഞാൻ അനുസരിച്ചു.

അന്നു രാത്രി, അവരുടെ കൂടെ ഞാനുറങ്ങി.സ്വന്തമായി വീടും വാതിലുകളുമില്ലാത്ത ആ മനുഷ്യരുടെ കൂടെ..

ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു.


കടൽത്തീരത്ത്‌, രാത്രി, തനിച്ചു കിടന്നുറങ്ങുന്ന ഞാൻ.
വിശാലമായ മണൽപ്പരപ്പ്‌.

നക്ഷത്രങ്ങൾ ചിരിക്കുന്ന ആകാശം.

കടലിന്റെ സംഗീതം.


വാതിലുകളെ കുറിച്ചുള്ള ഞെട്ടലുകളില്ലാതെ സുഖമായുറങ്ങി.

Followers