December 3, 2009

നീലത്താമര- മുഷിഞ്ഞു നാറിയ ഒരു സിനിമ

ലാൽ ജോസിന്റെ പരാജയം.

എം ടി യുടെ ദയനീയ പരാജയം.

പുതിയ ചലച്ചിത്ര ഭാവുകത്വത്തിനു നേരെ പുറം തിരിഞ്ഞു നിൽക്കുന്ന മുഷിഞ്ഞു നാറിയ ഒരു സിനിമ.

അതാണ്‌ നീലത്താമര.


സിനിമ എന്ന മാധ്യമം കാലഘട്ടത്തിന്റെ മുദ്രകളുള്ള ഒരു ഒപ്പു കടലാസാണ്‌.ജനജീവിതത്തിന്റെ ,സംസ്കാരത്തിന്റെ,വേഷങ്ങളുടെ,സംഗീതത്തിന്റെ, സമരങ്ങളുടെ,കീഴടങ്ങലുകളുടെ,കീഴ്പ്പെടുത്തലുകളുടെ- അങ്ങനെ വർത്തമാനകാലത്തിന്റെ സമഗ്രമായ ഓർമപ്പെടുത്തലാണ്‌.
ഒരു നല്ല സിനിമ അതിന്റെ സമകാലീനമായ പ്രകാശങ്ങളെ കാലങ്ങൾക്കപ്പുറത്തേക്കു എപ്പോഴും പ്രസരിച്ചുകൊണ്ടേയിരിക്കും.


പ്രമേയത്തിന്‌ അൽപം പോലും മൂല്യം അവകാശപ്പെടാനില്ലാത്ത,അതി സാധാരണമായ ഒരു സിനിമ വർഷങ്ങൾക്കു ശേഷം പിന്നെയുമെടുക്കാൻ പ്രേരിപ്പിച്ചതെന്തായിരിക്കും..?


നീലത്താമര, ക്ലീഷേകളുടെ ഒരു സമാഹാരമാണ്‌.മനം മടുപ്പിക്കുന്ന പ്രമേയം.ഏതു ചലച്ചിത്ര നിരക്ഷരനും കൃത്യമായി പ്രവചിക്കാവുന്ന വിധം സംവിധാനം ചെയ്യപ്പെട്ട സിനിമ.നായകൻ നായികയെ ഇപ്പോൾ പുറകിൽ നിന്നും എടുത്തുയർത്തുമെന്നും അമ്മിയിൽ അരച്ചുകൊണ്ടിരിക്കുന്ന നാളികേരത്തിൽ നിന്നും ഒരു കഷണമെടുത്തു വായിലിടുമെന്നും ആർക്കാണറിഞ്ഞുകൂടാത്തത്‌..?


ഒരു പാടു പ്രതീക്ഷകളുണ്ടായിരുന്നു.

മലയാള സിനിമയിൽ വ്യക്തമായ മാധ്യമാവബോധമുള്ള അപൂർവ്വം സംവിധായകരിൽ ഒരാളായ ലാൽ ജോസ്‌.

മുഖ്യധാരയോട്‌ ചേർന്നു നിന്നുകൊണ്ടു തന്നെ തിരക്കഥയിൽ പുതിയ ഭാഷ്യം കണ്ടെത്തിയ എം ടി.

ഇവരാണ്‌ ഒരുമിച്ചത്‌!
ഉത്തരം കിട്ടാത്ത ചോദ്യങ്ങളിവയാണ്‌.
എന്തുകൊണ്ടു പഴയൊരു തിരക്കഥ വീണ്ടും..?

ഇനി പഴയതു തന്നെ മതിയെന്നുണ്ടെങ്കിൽ എന്തു കൊണ്ട്‌ നീലത്താമര പോലെയൊന്ന്..?

എം ടി,പുതിയ തലമുറയുടെ മുന്നിലേക്ക്‌, എന്തിന്‌ ഇത്രയും അർത്ഥശൂന്യമായ തിരക്കഥയുമായി കടന്നു വന്നു..?
ഓരോ ദിവസവും ലോകത്തെമ്പാടും ചലച്ചിത്രങ്ങളിൽ പുതിയ ആസ്വാദനത്തിന്റെ താഴ്‌വരകൾ കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്നോർക്കണം. ചലിക്കുന്ന ഒരു ചിത്രമെന്ന കേവല സാങ്കേതികതയിൽ നിന്നും സിനിമയെ സർഗാതമകമാക്കിത്തീർക്കുന്നത്‌ ഈ ആസ്വാദനപരതയാണ്‌.
കാഴ്ചയുടെ പുതിയ അവബോധത്തിന്‌ എന്ത്‌ നൽകാൻ കഴിഞ്ഞു നീലത്താമരയ്ക്ക്‌?


എം ടിയുടെ തിരക്കഥകളുടെ എന്നത്തേയും സവിശേഷത,അവയിലെ ധ്വനിസാന്ദ്രമായ ഒരു മുഴക്കമാണ്‌. അത്‌ പ്രകടമായിത്തുടങ്ങുന്നതിനും മുൻപാണ്‌ നീലത്താമര എഴുതപ്പെടുന്നത്‌.അത്‌ വീണ്ടും സിനിമയാക്കാൻ അനുവദിക്കുക വഴി എം ടി ചെയ്തത്‌ ചരിത്രപരമായ അബദ്ധം തന്നെയാണ്‌.


പുതിയ നീലത്താമര എം ടി യെ എങ്ങനെയാണ്‌ അടയാളപ്പെടുത്തുന്നത്‌..?


വലിയ വീട്ടിലെ പയ്യനും വേലക്കാരിപ്പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ!

എം ടി യുടെ എഴുത്തിന്റെ ഏതു മുദ്രകളാണ്‌ ഇതിലുള്ളത്‌?പെരുന്തച്ചൻ,സദയം,പരിണയം,സുകൃതം തുടങ്ങി എം ടി നടത്തിയ 'മാജിക്‌' പോലെ മറ്റൊന്ന് എന്തുകൊണ്ട്‌ രൂപപ്പെട്ടില്ല..?
ആത്മാഭിമാനമുള്ള സ്ത്രീയുടെ ധീരമായ ചെറുത്തുനിൽപുകളുടെ കഥ,പഞ്ചാഗ്നിയിലും പരിണയത്തിലുമൊക്കെ നമുക്കു കാണിച്ചു തന്ന എം ടി, എന്തു കൊണ്ട്‌ കുഞ്ഞിമാളുവിനെപ്പോലെ തീർത്തും അബലയായ ഒരു കഥാപാത്രത്തിലേക്കു തിരിച്ചു പോയി? നേരിയ ചെറുത്തുനിൽപു പോലും നടത്താതെ യുവാവായ യജമാനന്റെ ഭോഗത്തിന്‌ തീർത്തും കീഴടങ്ങിയ കുഞ്ഞിമാളുവിനെ വീണ്ടും പകർത്തുക വഴി,പഴയ നാറിയ ഫ്യൂഡൽ പല്ലുകൾ ഒന്നു ടൂത്‌ പേസ്റ്റിട്ടു വെളുപ്പിച്ചു. അതിൽ കൂടുതലെന്ത്‌..?
ലാൽ ജോസിന്റെ സിനിമ കാണാനെത്തുന്ന പുതിയ തലമുറയിലെ പ്രേക്ഷകർക്കു മുൻപിലേക്കു ഇങ്ങനെയൊരു എം ടി യെ ആയിരുന്നില്ല കൊടുക്കേണ്ടിയിരുന്ന ത്‌.


എം ടി പരാജയപ്പെട്ടതു പോലെത്തന്നെയാണ്‌ ലാൽജോസിന്റെ വീഴ്ചയും.

നീലത്താമര ഒരു പ്രണയബന്ധത്തിന്റെ കഥയാണു പോലും!

ഇതിലെവിടെ പ്രണയം..?

ഒരു പ്രണയ ചിത്രീകരണം മനോഹരമാവണമെങ്കിൽ, അതിന്റെ രൂപപ്പെടലും ക്രമാനുഗതമായ വളർച്ചയും അനുഭവവേദ്യമാകണം.ഇവിടെ ഇതു രണ്ടുമില്ല.


ആദ്യത്തെ കാഴ്ച മുതൽ ശാരീരിക ബന്ധം വരെയെത്തിയ പ്രണയത്തിന്റെ ചിത്രീകരണം അരോചകമായിപ്പോയി. അതുമാത്രമല്ല, അതിനിടയിൽ തിരുകിക്കയറ്റിയ 'അനുരാഗ വിലോചനൻ' എന്ന ഗാനചിത്രീകരണം കൊണ്ട്‌ അസഹനീയമാവുകയും ചെയ്തു.
ലാൽ ജോസ്‌ തന്നെയാണോ ഈ സിനിമ സംവിധാനം ചെയ്തത്‌ !

നിലവാരമില്ലാത്ത വരികളും സംഗീതവും ആലാപനവും കൊണ്ട്‌ അസഹ്യമായിത്തെർന്ന മൂന്നു പാട്ടുകളുണ്ട്‌ സിനിമയിൽ !
അങ്ങനെ എല്ലാ രീതിയിലും നിരാശപ്പെടുത്തുന്ന ഒരു സിനിമ !


വാല്‌:

പത്രവാർത്ത- 'നീലത്താമര കണ്ട്‌ എം ടി, ലാൽ ജോസിനെ അഭിനന്ദിച്ചു.'

ഹ ഹ ഹ ഹ....

Followers