July 4, 2009

ജൂൺ- ഒരു വേദന

എന്റെ മകൾ ഇന്ന് സ്കൂളിലേക്ക്‌ പോയി.
എഴുത്താണി ബാഗിലിട്ട്‌,
കവിളിലെ ഉമ്മ നുണഞ്ഞ്‌,
മൊട്ടക്കുന്നിലൂടെ,
തെച്ചിക്കാട്ടിലൂടെ,
മകൾ സ്കൂളിലേക്ക്‌ പോയി.

അടുക്കളക്കുള്ളില്‍ അവളുടെ ചിരി.
കൈത്തണ്ടയിൽ അവളുടെ ചുംബനം.
പ്രഭാതം ഇനിയൊരു വേദനയാണ്‌.
നിനക്കവിടെ സുഖം തന്നെയല്ലേ..?

അവളുടെ കണ്ണുകൾ ആകാശമേറ്റുവാങ്ങും.
അതിലൂടെ മഴ ഒലിച്ചിറങ്ങും.
കണ്ണുനീർ ജനൽക്കമ്പികളേറ്റുവാങ്ങും.
അങ്ങനെയവ തുരുമ്പിക്കും..

എനിക്കു തോന്നുന്നു,വടിയോങ്ങുന്ന ടീച്ചർക്ക്‌ ഇന്ദ്രിയങ്ങളില്ലെന്ന്.

ഉച്ച.
സങ്കടത്തിന്റെ ചുടുകാറ്റ്‌.
മകളേ, ചോറ്റുപാത്രം തുറന്നു വെക്കൂ.
കാച്ചിയ മോരിന്‌, വീടിന്റെ,
വീട്ടിലെ അമ്മയുടെ,
അമ്മയുടെ വിയർപ്പിന്റെ ഗന്ധമാണുള്ളത്‌.

സന്ധ്യ.
നീ എന്താണ്‌ വൈകുന്നത്?
എനിക്കറിയാം,നിന്റെ വഴികളിൽ തെച്ചിക്കാടുകളുണ്ട്‌.
മൊട്ടക്കുന്നുകളും.
പക്ഷേ,പഴയ ഓട്ടുചിലമ്പിന്റെ സുരക്ഷിതത്വമില്ല..!
ആ കാട്ടുപൊന്തകളിലാണ്‌ കുപ്പിവളകൾ പൊട്ടിച്ചിതറാറുള്ളത്‌.
കുന്നിന്റെ അങ്ങേച്ചെരിവിലൂടെ ,ചുവന്ന രശ്മികളെല്ലാം നടന്നു മറഞ്ഞു.
ആകാശം നിന്റെ മുന്നിലൊരു കറുത്ത വിരിപ്പു വിരിച്ചു തുടങ്ങിയിട്ടുണ്ടാവും.
നീ വൈകുന്നതെന്താണ്‌..?

Followers