June 29, 2009

വികാര നൗക തിരമാലകൾക്കുള്ളിൽ മറഞ്ഞു....


ഓട്ടുചിലമ്പുകളുറങ്ങുന്ന,മാറാല കെട്ടിയ മുറിയിലിരുന്ന് ബാലൻ മാഷ്‌ നിശ്വസിച്ചു.
ചുവന്ന ചക്രവാളത്തിലേക്കു നോക്കി അച്ചൂട്ടി ഏകനായി കടപ്പുറത്തിരുന്നു.
രക്തം പുരണ്ട ഒരു പിടി മണ്ണു കയ്യിലെടുത്ത്‌ സേതു തേങ്ങിക്കരഞ്ഞു.
അവസാന മണിയൊച്ചയും നിലച്ച പഴയ ക്ലോക്കിനു മുന്നിൽ വിദ്യാധരൻ നിശ്ശബ്ദനായി.
എല്ലാവരും ഒരു നിമിഷം കൊണ്ടു അനാഥരായ പോലെ.
എല്ലാവരേയും ജനിപ്പിച്ച ആ തൂലികയിലെ മഷിയുണങ്ങിക്കഴിഞ്ഞു.....
വികാര നൗക തിരമാലകൾക്കുള്ളിൽ മറഞ്ഞു....

June 27, 2009

ഭ്രമരം - പഴയ വീഞ്ഞ്‌ ,മോഹൻലാലെന്ന കുപ്പിയിൽ

ഭ്രമരം കണ്ടിറങ്ങിയപ്പോൾ മനസ്സ്‌ ശൂന്യമായിരുന്നു.പ്രത്യേകിച്ചൊന്നും തോന്നിയില്ല.കാഴ്ചയും തന്മാത്രയും കണ്ടു മനസ്സ്‌ വിങ്ങി നിറഞ്ഞതു വെറുതെ ഓര്‍ത്തു പോയി.

ഒരേയൊരു മേന്മയും ഒരുപാടു പോരായ്മകളും ആണ് ഈ സിനിമ.ആ ഒന്നു മോഹന്‍ലാലിന്റെ അഭിനയമാണ്‌.ഈ മനുഷ്യന്‍ എങ്ങനെ അഭിനയത്തിന്റെ ഒരു പാഠപുസ്തകമാവുന്നു എന്ന് വീണ്ടും തെളിയിക്കുന്ന ഒരു സിനിമ.

നിരാശകളിൽ ഏറ്റവും പ്രധാനമായത്‌ സിനിമയുടെ പ്രമേയത്തിന്റെ ദൗർബല്യവും വിരസതയും തന്നെയാണ്.എത്രയോ സിനിമകളിൽ കണ്ടു പഴകിയ,മടുപ്പിക്കുന്ന, അതിനാടകീയമായ ഒരു കഥ. കാഴ്ചയുടേയും തന്മാത്രയുടേയും പ്രമേയങ്ങളിൽ ബ്ലെസ്സി കാണിച്ചിരുന്ന അസാധാരണമായ കയ്യടക്കവും ഭദ്രതയും എവിടെപ്പോയി..?

നഗരവാസിയായ സുഹൃത്തിന്റെ വീട്ടിലേക്ക്‌ ഒരു നാൾ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന,നാടനും പരുക്കനും വിചിത്രസ്വഭാവിയും എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തി- ഇതായിരിക്കാം കഥാകൃത്തിന്റെ മനസ്സിലുണ്ടായിരുന്ന ത്രെഡ്‌.തീർച്ചയായും മനോഹരമായ ഒരു സിനോപ്സിസ്‌ ആണിത്‌.

പക്ഷേ,അതിന്റെ ട്രീറ്റ്മെൻഡിൽ സിനിമ പരാജയപ്പെട്ടു.എന്തൊക്കെയോ സംഭവിക്കാൻ പോവുന്നു എന്നു ഒരോ നിമിഷവും തെറ്റിദ്ധരിപ്പിച്ച്‌ രണ്ടര മണിക്കൂർ നീട്ടിക്കൊണ്ടുപോവുന്നു.ഒടുവിൽ അതിസാധരണവും പഴകിപ്പതിഞ്ഞതുമായ ഒരു ക്ലൈമാക്സ്‌ കാണിച്ച്‌ നിരാശരാക്കുന്നു.
ഒരു മലയുടെ മുകളിലേക്കു കയറി,ഒടുവിൽ താഴെ കുഴിയിലേക്ക്‌ എടുത്തെറിയപ്പെടുന്ന അവസ്ഥ.കഥാകൃത്തിന്റെ മനസ്സിൽപോലും വ്യക്തമായ കഥയില്ലായിരുന്നു എന്നു വേണം കരുതാൻ.

ബാല്യകാലത്ത്‌ നടന്ന ഒരു ദുരന്തത്തിൽ കൂട്ടുകാരാൽ ചതിക്കപ്പെട്ട്‌ ജുവനെയിൽ ഹോമിൽ പോവുന്നതും വർഷങ്ങളോളം സംഭവങ്ങൾ മൂടി വെക്കപ്പെടുന്നതും,ഒടുവിൽ ഭാര്യ തെറ്റിദ്ധരിച്ച്‌ പിണങ്ങിപ്പോവുന്നതുമെല്ലാം ബ്ലെസ്സിയെപ്പോലൊരാൾ എടുക്കേണ്ട പ്രമേയങ്ങളാണോ..?
ഒരു മാതിരി ബെന്നി പി നായരമ്പലം എഴുതിയ തിരക്കഥ പോലെ....!!

ഗാനങ്ങളൊക്കെ പരാമർശയോഗ്യം പോലുമല്ലാത്ത വിധം നിലവാരമില്ലാത്തതായിപ്പോയി.ഒരു ഗാനചിത്രീകരണത്തിൽ ഭൂമികയെ ധരിപ്പിച്ച വേഷം കണ്ട്‌ ചിരി വന്നു പോയി.പൊക്കിളിനു വളരെ താഴെ മുണ്ടുടുപ്പിച്ച്‌,വയർ മുഴുവനായും നഗ്നമാക്കി,പുരുഷപ്രേക്ഷകന്റെ വൃത്തികെട്ട നോട്ടങ്ങളെ തൃപ്തിപ്പെടുത്താനുള്ള ആ ശ്രമം എന്തിനു വേണ്ടിയാണ്‌...?
ഇത്തരം പഴഞ്ചൻ പാഴ്‌വേലകൾ, കാഴ്ചയും തന്മാത്രയുമെടുത്ത ഒരു സംവിധായകനിൽ നിന്നായത്‌ ദുഃഖകരമായിപ്പോയി.

മറ്റൊന്ന്, ഇതിലെ മദ്യപാന രംഗങ്ങളുടെ ആധിക്യമാണ്‌.ഒരു കഥാപാത്രത്തെ ആവിഷ്ക്കരിക്കാൻ ഇത്രയധികം മദ്യപാനം കാണിക്കുന്നതു ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയില്ല.ഇതില്ലാതെ ഒരു കഥാപാത്രത്തെ എസ്റ്റാബ്ലിഷ്‌ ചെയ്യാൻ വയ്യ എന്നു വരുന്നത്‌ കഥാകൃത്തിന്റെയും സംവിധായകന്റെയും പരാജയം തന്നെയാണ്‌.
സ്ക്രീനിലെ പുകവലി നിയമം മൂലം വിലക്കുന്നുണ്ടെങ്കിൽ മദ്യപാനരംഗങ്ങളെ എന്തുകൊണ്ടു സെന്‍സര്‍ ചെയ്തുകൂടാ..

June 22, 2009

ജീവിതം (അപ ) നിര്‍മിക്കപ്പെടുന്നത്...

Chartard accountant മാര്‍ക്ക് കണ്ടെത്താനാകാത്ത ചില മിത്തുകളുണ്ട് ജീവിതത്തിന്റെ അളവെടുപ്പുകളില്‍...
ബസ്സിനടിയില്‍ പെട്ട് മരിച്ച ഒന്നാം ക്ലാസ്സുകാരിയായ മഞ്ചാടിക്കുരു...
പരീക്ഷയുടെ ഉച്ചയിലേക്ക് ദാഹിച്ചു വന്ന ഒരു ചിത്രശലഭം..
Fourier series ന്റെ വിഷമ സന്ധിയില്‍ വഴി തെറ്റി അലഞ്ഞ പഴയ ഒരു പാട്ട്..
അയല്‍പക്കത്തെ കൂട്ടുകാരിക്ക് തിരിച്ചു കൊടുക്കാന്‍ മറന്ന പുഞ്ചിരി..
ഓര്‍ക്കുന്നില്ലേ പണ്ട് ടീച്ചര്‍ പറഞ്ഞു തന്നത് , വാങ്ങിയ വില വലുതും വിറ്റ വില ചെറുതും ആകുമ്പോള്‍ എപ്പോളും കിട്ടുന്നത് ...

-------------------------------------------------------------------------

ഓര്‍മ : എഞ്ചിനീയരിംഗ് കോളേജ് മാഗസിന്‍, വിമലിന്റെ വര....

June 6, 2009

മാധവിക്കുട്ടിക്ക് മാത്രം എഴുതാനാവുന്ന ഒരു കവിത

കമല ദാസ് ,പ്രിയപ്പെട്ട മാധവിക്കുട്ടി ഓരോ അക്ഷരത്തിലും നിറഞ്ഞു തുളുമ്പി നില്ക്കുന്ന ഒരു കവിതയുണ്ട്.പണ്ടു പ്രീ ഡിഗ്രീക്ക് പഠിച്ച Middle Age. ഇതാ .
അതിനെ മലയാളത്തില്‍ ഒന്നു വായിക്കാന്‍ ശ്രമിക്കുന്നു.ഇങ്ങനെ...


മധ്യവയസ്സ്
മധ്യവയസ്സ്,
അന്നേ വരെ സുഹൃത്തുക്കളായിരുന്ന നിന്റെ കുഞ്ഞുങ്ങളുടെ
മുഖം കറുക്കുകയും സ്വരം പരുഷമാവുകയും ചെയ്തു തുടങ്ങുന്ന സമയമാണത്.


കൊക്കൂണ്‍ പൊട്ടിച്ചു പുറത്തുവരുന്ന പ്യൂപ്പകളെ പോലെ
അവര്‍ തിളയ്ക്കുന്ന പ്രായത്തിലേക്ക് കുതിച്ചു കയറും.


അവര്‍ക്കിനി നിന്നെ വേണ്ടാതാവും,
ഭക്ഷണം വിളമ്പാനും വസ്ത്രങ്ങള്‍ ഇസ്തിരിയിടാനുമല്ലാതെ.
എങ്കിലും നീയവരെ സ്നേഹിച്ചു കൊണ്ടേയിരിക്കും..
തനിച്ചിരുന്നു , അവരുടെ പുസ്തകങ്ങള്‍ തലോടും .
മൂകമായ ഒരു വിതുമ്പലില്‍ തകരും.
നീയവരെ സ്നേഹിച്ചു കൊണ്ടേയിരിക്കും..


മധ്യവയസ്സ്,
ഇന്നേവരെ ജീവിച്ച സ്വപ്ന ലോകത്ത് നിന്നു ഇനിയെങ്കിലും പുറത്തു വന്നു കൂടെ എന്ന്
നിന്റെ മകന്‍ നിന്നോട് ചോദിക്കുന്ന സമയമാണത്.
നിന്റെ മകന്‍,
പണ്ടൊരു രാത്രിയില്‍,
അണ്ണാന്‍ കുഞ്ഞിന്റെ വിരുന്നിനു നീ സ്വര്‍ണ ലിപികളില്‍ കുറിമാനമയച്ച നിന്റെ മകന്‍,
നിന്നെ നോക്കി പരിഹസിക്കും...
"ഇപ്പോഴും ചെറുപ്പമാന്നാ വിചാരം..."

Followers