October 19, 2008

സൗഹൃദ ദിനം

സൗഹൃദം പടിഞ്ഞാറ് നിന്നു പാറി വന്നപ്പോള്‍
എന്‍റെ സുഹൃത്ത് സെമിത്തേരിയില്‍ നിന്നു കുഴി മാന്തിയെഴുന്നേറ്റു.

എന്‍റെ സുഹൃത്ത്.
കഴുകന്‍.
എന്‍റെ കണ്ണ് ചൂഴ്ന്നെടുത്ത്‌ കണ്ണാടി തീര്‍ത്തവന്‍.
വെളുത്ത പ്രാക്കളും നനുത്ത സ്വപ്നങ്ങളും
അവന്‍റെ അന്നം.

ആര്‍ച്ചീസ് ഗ്യാലറിയില്‍ നിന്നു
ഒരു പുഞ്ചിരിയും
കുയിലിന്‍റെ പാട്ടും
പാവക്കുട്ടിയുടെ ചുണ്ടുകളും മുയല്‍ക്കുഞ്ഞിന്റെ
ചെവിയും
ഫ്രണ്ട്ഷിപ്പ് ബാന്‍ഡില്‍ കുറുക്കിയെടുത്ത
സൌഹൃദത്തിന്റെ ശവവും സമ്മാനമായി തന്നവന്‍.
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ !!!

അവനിനിയും വരും.
അടുത്ത സൌഹൃദ ദിനത്തിന്.....



October 4, 2008

ഗുല്‍മോഹര്‍ - അങ്ങനെ മലയാളി വീണ്ടും ഗൗരവമുള്ള സിനിമ കാണാന്‍ തുടങ്ങുന്നു.

സിനിമയെന്നാല്‍ പൊള്ളാച്ചിയിലെ പാട്ടുസീനും നായികയുടെ ചെകിട്ടത്തടിക്കലും വരിക്കാശ്ശേരി മനയിലെ മദ്യപാനവും മാത്രമല്ലെന്നത് തീര്‍ച്ചയായും ഒരു നല്ല തിരിച്ചറിവാണ്. അലസമായ വിനോദത്തിനു വേണ്ടിയുള്ളതല്ലാത്ത സിനിമ എന്താണെന്ന് ഗുല്‍മോഹര്‍ കാണിച്ചു തരുന്നു.

പ്രമേയത്തില്‍ തലപ്പാവുമായി പ്രകടമായ സാമ്യമുണ്ട്‌. രണ്ടിന്‍റെയും വിഷയം എഴുപതുകളിലെ വിപ്ലവത്തിന്‍റെ ഇടിമുഴക്കം തന്നെ.

ഗുല്‍മോഹറിനെ ശ്രദ്ധേയമാക്കുന്ന ഘടകം രഞ്ജിത്തിന്റെ അഭിനയം തന്നെ. തിരക്കഥാകാരന്‍, സംവിധായകന്‍ എന്നീ നിലകളില്‍ മൂന്നാം കിട കച്ചവട മസാലകളല്ലാതെ രഞ്ജിത്ത് മലയാള സിനിമക്കു കാര്യമായ സംഭാവനകളൊന്നും നല്‍കിയിട്ടില്ല (കൈയൊപ്പ്‌ ഒഴികെ !). പക്ഷെ നടനെന്ന റോളില്‍ വിസ്മയിപ്പിക്കുന്നു! അത്രയ്ക്ക് ഉജ്വലമാണ് രഞ്ജിത്തിന്റെ അഭിനയം !

കിട്ടുന്ന വേഷങ്ങളെല്ലാം മനോഹരമാക്കുന്ന സിദ്ദിക്ക് എന്ന നല്ല നടന്‍റെ പ്രകടനം !

O.N.V -Johnson-Yesudas ടീമിന്‍റെ "കാനനത്തിലെ ജ്വാലകള്‍ " എന്ന മനോഹരമായ ഗാനം ! ഏറ്റവും കുറച്ചു ഉപകരണങ്ങള്‍ കൊണ്ടു, ബഹളങ്ങളില്ലാത്ത ലളിതവും ഹൃദ്യവുമായ ഗാനം എങ്ങനെ സൃഷ്ടിക്കാമെന്ന് Johnson വീണ്ടും തെളിയിക്കുന്നു.

തിരക്കഥയില്‍ അല്പം നാടകീയതയുണ്ട്. അത് അന്ത്യഭാഗങ്ങളില്‍ പ്രകടവുമാണ്‌.
എങ്കിലും ശാന്തം, കരുണം തുടങ്ങിയ മുന്‍ സിനിമകളില്‍ കാണിച്ച സംവിധാനത്തിലെ കയ്യടക്കം കൊണ്ടു ജയരാജ് അതിനെ മറികടക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
ആഡംബരങ്ങളില്ലാത്ത , ഋജുവായ സിനിമയാണ് ഗുല്‍മോഹര്‍.
മനുഷ്യന്റെ മനസ്സിലേക്ക് നന്മയുടെ ഒരു നുറുങ്ങു വെട്ടമെന്കിലും പകരാന്‍ കഴിയുന്നതാവണം കല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കൊണ്ടു തന്നെ ഗുല്‍മോഹര്‍ ഒരു നല്ല സിനിമയെന്നും.

September 29, 2008

ഫോട്ടോഗ്രാഫിയെക്കുറിച്ച് പഴയ സംശയം വീണ്ടും...


ഫോട്ടോഗ്രാഫി ഒരു കലയാണോ അല്ലയോ എന്ന സംശയത്തിന് ഫോട്ടോഗ്രാഫിയുടെ ഉദ്ഭവത്ത്തോളം തന്നെ പഴക്കമുണ്ട്.


ലോകത്തിലെ ആദ്യത്തെ ക്ലിക്ക് , ഏതോ ജാലകത്തിന് വെളിയിലെ കാഴ്ച്ചയുടെ ഒരു തുണ്ട് നിമിഷം കറുപ്പിലും വെളുപ്പിലും ഒപ്പിയെടുത്തപ്പോള്‍ മുതല്‍ ചോദ്യമുയര്‍നിട്ടുണ്ടാവണം. ഇതില്‍ കലയുടെ മൌലികത എത്ര മാത്രമുണ്ട്? രസാത്മകമായ തനിമയെക്കാള്‍ യന്ത്രത്തിന്റെ സാധ്യതയല്ലേ ഫോട്ടോഗ്രാഫിയെ നില നിര്‍ത്തുന്നത് ? തര്‍ക്കം ഇന്നും തുടരുന്നു. പക്ഷെ ഡിജിറ്റല്‍ യുഗത്തില്‍ ആ പഴയ ചോദ്യത്തിന് ഒന്നു കൂടി മൂര്‍ച്ച വന്നത് പോലെ.


ആലോചിച്ചു നോക്കൂ. പഴയ ക്യാമറയെ അപേക്ഷിച്ച് ഒരു ഡിജിറ്റല്‍ ക്യാമറയില്‍ എത്ര മാത്രം നിസ്സാരമാണ് മനുഷ്യന്റെ ഇടപെടല്‍ !
ഒരേയൊരു ക്ലിക്ക്.... തീര്‍ന്നു !


"എന്താണ് ഹോബി..?"


"ഫോട്ടോഗ്രാഫി."


എല്ലാവരും ഡിജിറ്റല്‍ S.L.R ക്യാമറ വാങ്ങുകയും എല്ലാവരുടെയും ഹോബി ഫോട്ടോഗ്രാഫി ആവുകയും ചെയ്യുന്ന കാലമാണിത്.


കൈയിലൊരു ഡിജിറ്റല്‍ ക്യാമറയും കൂട്ടിനു ഫോട്ടോഷോപ്പും....


ഫോട്ടോകള്‍ manipulate ചെയ്യപ്പെടുകയാണ്. ഫോട്ടോഗ്രാഫിക്ക് എത്ര മാത്രം സത്യസന്ധത അവകാശപ്പെടാനാവും ഇന്നു ? അഥവാ നമുക്കു ഒരു ഫോട്ടോയെ വിശ്വസിക്കാമോ..?


ദൃശ്യങ്ങളെ ഫോട്ടോ ആക്കുകയല്ല, ഫോട്ടോയെടുക്കാന്‍ ദൃശ്യങ്ങള്‍ ഉണ്ടാക്കുകയാണ് നാമിന്നു ചെയ്യുന്നത്.


താങ്കള്‍ക്കെന്തു തോന്നുന്നു..?





September 26, 2008

തലപ്പാവ് - മലയാള സിനിമ പിന്നെയും അതിശയിപ്പിക്കുന്നു!

സത്യം !
വിശ്വസിക്കാനാവുന്നില്ല !
അണ്ണന്‍ തമ്പിയും മാടമ്പിയും മിന്നാമിന്നിക്കൂട്ടവുമൊക്കെ കണ്ടു മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി തുടരെ മൂന്നു ചിത്രങ്ങള്‍ ....!
അടയാളങ്ങള്‍, തിരക്കഥ , ഒടുവിലിതാ തലപ്പാവും ....
തലപ്പാവ് - സിനിമയുടെ എല്ലാ ഘടകങ്ങളിലും മികവു പുലര്‍ത്തുന്ന ഒരു ചിത്രമാണ്.
മലയാളിക്കു മറക്കാനാവാത്ത സംഭവങ്ങള്‍ -നക്സല്‍ വര്‍ഗീസ്‌ കൊല്ലപ്പെടുന്നു.. വര്‍ഷങ്ങള്‍ക്കു ശേഷം രാമചന്ദ്രന്‍ നായര്‍ അതേറ്റു പറയുന്നു.ഇതിനെ ഉപജീവിച്ചാണ് സിനിമയുടെ പിറവി.
ചരിത്രവും സിനിമയും തമ്മിലുള്ള ബന്ധം അതില്‍കൂടുതല്‍ ഇല്ല. കൊല്ലപ്പെട്ടവനും കൊല്ലേണ്ടി വന്നവനും തമ്മിലുള്ള വൈകാരികമായ ഒരടുപ്പം-അതില്‍ നിന്നാണ് സിനിമയുടെ വികാസം.

സംവേദന ക്ഷ്മമായ പ്രതീകങ്ങള്‍ കൊണ്ട് സമ്പന്നമായ വിഷ്വലുകള്‍.
ദൃശ്യങ്ങളുടെ സീക്വന്സിലെ ഇഴയടുപ്പം.
ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലെക്കും തിരിച്ചുമുള്ള സന്ചാരത്തിന്റെ പുതുമ. ഭംഗി.
മധുപാലിന്റെ സംവിധാനത്തിലെ പരീക്ഷനോന്മുഖമായ ധീരത. (രവീന്ദ്രന്‍ പിള്ള മരിക്കുന്നതിന്റെ തൊട്ടു മുന്‍പുള്ള രാത്രിയില്‍ മെഴുക് തിരിവെട്ടവുമായി ജോസഫ് നടന്നു വരുന്ന ആ ഒറ്റ സീന്‍ മതി സംവിധായകന്റെ പ്രതിഭ തിരിച്ചറിയാന്‍ ).
അഴകപ്പന്റെ ക്യാമറയുടെ അപാരമായ അഴക്‌.
ഒരു നോട്ടം കൊണ്ടും ചിരി കൊണ്ടും പുതിയ ഭാഷ സൃഷ്ടിക്കുന്ന പ്രിത്വിരാജ്‌ എന്ന നടന്റെ സാന്നിധ്യം.
ലാലിന്റെ മറക്കാനാവാത്ത പ്രകടനം.
നക്സലിസത്തെ സിനിമ അനുകൂലിക്കുന്നുണ്ടോ എന്നൊരു സംശയം ന്യായമായും തോന്നിയേക്കാം.
എന്തൊക്കെയായാലും ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന , പച്ചയായി രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ എന്നാ നിലയില്‍ തലപ്പാവ് അഭിനന്ദനം അര്‍ഹിക്കുന്നു.
ജോസഫ് പറയുന്നുണ്ട്, പ്രശ്നങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്യുമ്പോളാണ് ജീവിതം അതായിത്തീരുന്നത് എന്ന്.....
അത് തന്നെയാണ് ഈ സിനിമയും നമ്മോടു പറയുന്നത്.....





September 21, 2008

കഥയില്ലാത്ത ഓണപ്പതിപ്പ്

മാതൃഭൂമി ഓണപ്പതിപ്പില്‍ ഇത്തവണ ഒരൊറ്റ കഥ പോലുമില്ല.!!
എന്തിനാണ് ആശ്ചര്യ ചിഹ്നം എന്നായിരിക്കും . പഴയ ഓണപ്പതിപ്പുകള്‍ തന്നെയാണ് അതിന്‍റെ ഉത്തരം.സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച കഥകളും കവിതകളും കൊണ്ടു സമ്പന്നമായിരുന്ന ആ പഴയ പതിപ്പുകള്‍ ചിലരെന്കിലും ഓര്‍ക്കുന്നുണ്ടാവും. ഓണക്കാലം ഓണപ്പതിപ്പുകളുടെ സുഗന്ധകാലം കൂടിയായിരുന്നു.
പക്ഷെ മാതൃഭൂമി ഓണപ്പതിപ്പില്‍ ഇത്തവണ ഒരൊറ്റ കഥ പോലുമില്ല.!!
എവിടെപ്പോയി മലയാള സാഹിത്യ സിംഹങ്ങള്‍ ?
എവിടെപ്പോയി നമ്മുടെ കഥയും കവിതയും?
എം മുകുന്ദന്‍ പറഞ്ഞതാണ് ശരി. ഇതിലുള്ളത് ആത്മരതിയുടെയും സെക്സിന്റെയും വഴുവഴുപ്പുള്ള സംഭാഷണങ്ങള്‍ മാത്രം !
മലയാളിയുടെ രോഗം മറ്റൊന്നുമല്ല. വോയറിസം !!
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി ആനന്ദിക്കുക !!

Thahaan- A poetry in frames

സന്തോഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രമാണ് Thahaan. കാശ്മീരിന്റെ മനോഹരമായ ഫ്രൈമുകളില്‍ ഒരു കവിത. Thahaan എന്ന 8 വയസ്സുകാരന്റെ ജീവിതത്തിലൂടെ തീവ്ര വാദത്തിന്റെ അശാന്തിയിലമര്‍ന്ന ഒരു പ്രദേശത്തിന്റെ കഥ. ഒരു സംഘട്ടന രംഗം പോലുമില്ലാതെയാണ് ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രധാന വേഷം ചെയ്ത Purav Bhandare യുടെ പ്രകടനം അവിസ്മരണീയം തന്നെ.
Majid Majidi യുടെയും Iranian സിനിമയുടെയും പ്രകടമായ സ്വാധീനം നമുക്കു കണ്ടില്ലെന്നു നടിക്കാം. എന്തൊക്കെയായാലും ഇന്ത്യന്‍ സിനിമ വേറിട്ട്‌ ചിന്തിച്ചു തുടങ്ങുന്നു. സന്തോഷം.....

September 7, 2008

അടയാളങ്ങള്‍ - തകരാത്ത ഹൃദയം, തളരാത്ത വാക്ക്, ഉടയാത്ത കാഴ്ച

അടയാളങ്ങള്‍, പ്രമേയത്തോടുള്ള സത്യസന്ധത കൊണ്ടും സംവിധാനത്തിലെ അസാധാരണമായ നിയന്ത്രണം കൊണ്ടും അഭിനേതാക്കളുടെ അദ്ഭുതകരമായ പ്രകടനം കൊണ്ടും അവിസ്മരണീയമായ ചിത്രമാണ്.
നന്തനാരുടെ ബാല്യത്തിലേക്കും യൌവനത്ത്തിലെക്കും ഒരു സഞ്ചാരം.
രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലം.
വള്ളുവനാടന്‍ മണ്ണ്.
വിശപ്പ്‌.
കത്തിക്കാളുന്ന വിശപ്പ്‌.
മനുഷ്യര്‍ വിശന്നു ചാവുമ്പോഴും യുദ്ധങ്ങളില്‍ ആസക്തരാവുന്ന ജനത.
ആര്‍ക്കു ആരോടാണ് ശത്രുത..?
സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം അകൃത്രിമമായ വള്ളുവനാടന്‍ ഭാഷയുടെ നൈസര്‍ഗികതയാണ് എന്ന് തോന്നുന്നു. ഷാജി കൈലാസിന്റെ തമ്പുരാന്‍ സിനിമകളിലെ വഷളന്‍ സംഭാഷണങ്ങളില്‍ പെട്ട് അത് മരിച്ചു പോകുമായിരുന്നു...
കച്ചവട സിനിമയുടെ വൃത്തികെട്ട ഒതുതീര്‍പ്പുകളില്‍ സ്വയം നഷ്ടപ്പെടാതെ ,MG ശശി , ഇതുപോലുള്ള പരീക്ഷണങ്ങളുമായി ഇനിയും മുന്നോട്ടു വന്നിരുന്നെന്കില്‍!

അടയാളങ്ങളെ ബുദ്ധികൊണ്ട് വായിക്കാം.
ഹൃദയം കൊണ്ടും.

What will your camera eat today?

To feed a camera daily is really difficult.Yes my friend,they are too thirsty nowadays...
You see a dead body at an accident spot and you have got a good camera with you...What will you do..??
Watch it here...

April 12, 2008

How is a film born?

It always had been a mystery.How is a film born? Have you ever thought of the joy and pain of the process of film making? We two-myself and my friend Libin-felt that taste by making a 1 minute movie with 1 day's effort!
A one day film making work shop by Filmcamp.tv
Venue: Sanghumukham beach,Trivandrum.
Date:March 8,2008.
Some snaps are here.
A story is being born


It grows in to a script and story board


Next we shoot it


Enough?


That's it!

March 26, 2008

Can't read in Malayalam?

If you Can't read in Malayalam, please click
here .Go to the "How to read" section and follow the instructions.

March 23, 2008

മാര്‍ച്ചിലെ മഴ

മാര്‍ച്ചില്‍ മഴ തകര്‍ത്തു പെയ്യുന്നു.
കൊയ്തുവെച്ച കതിരുകളില്‍ മുളപൊട്ടുന്നു.
കര്‍ഷകന്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്നു.
നഷ്ടങ്ങളുടെ നെടുവീര്‍പ്പുകള്‍ .
മാര്‍ച്ചിലെ മഴ ഒരു വേദനയാണ്.
ഈ മഴയില്‍ ആരുടെയോ കണ്ണീരുണ്ട്.

F.M radio യില്‍ കേട്ടത്

തിരുവനന്തപുരത്തെ Big FM radio യില്‍ കേട്ടത് :
താഴെ പറയുന്ന ചോദ്യത്തിനു ശരിയുത്തരം SMS അയക്കുന്നവര്‍ക്ക് FM ഉള്ള mobile phone സമ്മാനം.
ചോദ്യം: വര്‍ഷത്തിലെ എത്രാമത്തെ മാസമാണ് February?
Options: A. 9
B. 2
C. 7
ഇതിന്റെ ഉത്തരം SMS അയക്കാന്‍ മാത്രം യുക്തിബോധമുള്ള ആരെങ്കിലുമുണ്ടോ ആവോ കേരളത്തില്‍?
ആരായാലും അയാള്‍ / അവള്‍ ഒരു സംഭവം തന്നെ.

March 22, 2008

ബര്‍ഗ്മാനും വിനയനും

ഈയിടെയാണ് ബര്‍ഗ്മാന്റെ Wild Strawberries കണ്ടത്. Flashback ആവിഷ്ക്കരിച്ചതിലെ പുതുമ കൊണ്ട് ലോകശ്രദ്ധ നേടിയ ചിത്രം.
സിനിമ പുറത്തു വന്നത് 1957 ലാണ് എന്നോര്‍ക്കുമ്പോള്‍ ബര്‍ഗ്മാനോട് ആദരവ്‌ കൂടുന്നു. താന്‍ കൂടി അഭിനയിക്കുന്ന ഫ്രൈമുകളിലൂടെയാണ് ഐസക് എന്ന വൃദ്ധന്‍ തന്റെ ബാല്യകാല സ്മരണകളിലേക്ക് സന്ച്ചരിക്കുന്നത്.1957 ലാണ് ഇത്ര വ്യതസ്തമായി ചിന്തിക്കുന്നത് എന്നോര്‍ക്കണം.
ഇന്നു 2008. നമുക്ക് എത്ര സംവിധായകര്‍ ഉണ്ട് ബര്‍ഗ്മാനെക്കള്‍ അല്ലെന്കില്‍ അത്രയെന്കിലും creative ആയി ?അദ്ദേഹത്തിന്റെ ശൈലി വികൃതമായി അനുകരിക്കപ്പെടുന്നു.പക്ഷേ ബര്‍ഗ്മാനെ intellectually overtake ചെയ്യാന്‍ എത്ര പേര്‍ക്ക് കഴിയും?
Wild Strawberries --ഐസക്‌ സ്വന്തം മൃത ദേഹത്തെ കണ്ടു മുട്ടുന്ന പ്രശസ്തമായ ഒരു സ്വപ്ന രംഗമുണ്ട്. അതു കണ്ടു കൊണ്ടിരിക്കേ, എന്താണെന്നറിയില്ല, പെട്ടെന്നു നമ്മുടെ സംവിധായക ഇതിഹാസം വിനയനെ ഓര്‍ത്തു പോയി!!!!
ഇനി ഒരു മല്‍സരം. ഇര്‍വിന്‍ ബര്‍ഗ്മാനെയും വിനയനെയും താരതമ്യം ചെയ്തു രണ്ടു പുറത്തില്‍ കവിയാതെ ഒരു ഉപന്യാസം എഴുതുക.ഒന്നാം സമ്മാനം വിനയന്റെ അഭ്ര കാവ്യം -വെള്ളി നക്ഷത്രം.!!!!!!

സിനിമ

സിനിമ എന്നും ഒരു അഭിനിവേശമാണ്.പല മോഹങ്ങളില്‍ സിനിമ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. സാഹിത്യത്തിന്റെ ഒരു ജൈവരൂപം എന്ന നിലക്ക്,
പച്ചയായ easthatic തനിമ അന്വേഷിച്ചു,
സാന്കേതിക മികവിന്റെ കയ്യൊപ്പ് പതിഞ്ഞ ഫ്രൈമുകള്‍ തേടി,
വിരല്‍ത്തുമ്പില്‍ വരെ നിറഞ്ഞു തുളുമ്പുന്ന അഭിനയത്ത്തികവ് കണ്ട് അതിശയിക്കാന്‍...
അടുത്തിടെ കണ്ട, വിസ്മയിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്ത ചില ലോക ക്ലാസ്സിക്കുകള്‍ ,
Wild Strawberries- Burgman
Sacrifice-Tarkovsky
Les Carabiniers-Godard

പ്രൊഫൈല്‍

ഹോബി?
തീറ്റ,കുടി,ഉറക്കം.
വായന,എഴുത്ത്,അങ്ങനെ എന്തെന്കിലും..?
അങ്ങനെയൊന്നുമില്ല.
ഇഷ്ടപ്പെട്ട സിനിമകള്‍?
അനിയത്തിപ്പ്രാവ്, നിറം, നരസിംഹം.
രാഷ്ട്രീയം?
അയ്യേ... not political.
തീരെ?
depends.........
(അശ്ലീലം കലര്‍ന്ന ഒരു ചിരി....)

March 21, 2008

അപരിഷ്കൃതന്‍

ക്ലീന്‍ ആയി ഷേവ് ചെയ്തു.
Denim സുഗന്ധം അണിഞ്ഞു.
Tie ധരിച്ചു.
കാറില്‍ office ലേക്ക് കുതിച്ചു.
വഴിയരികില്‍ തളര്‍ന്നിരുന്ന അമ്മയുടെ മുഖത്തും സ്കൂളില്‍ പോകുകയായിരുന്ന ഒന്നാംക്ലാസ്സുകാരിയുടെ പുത്തനുടുപ്പിലും ചെളി തെറിപ്പിച്ചു.
അമ്മയുടെ ദൈന്യവും കുഞ്ഞിന്റെ വിതുമ്പലും കണ്ടില്ലെന്ന് നടിച്ചു.
ഇരു വശവുമുള്ള ലോകത്തെ അതിന്റെ പാട്ടിനു വിട്ടു .
പരിഷ്ക്രിതന്‍..!!
The civilised...!!!






Followers