May 24, 2009

ചിലന്തിവല

ഒറ്റ ജാലകമുള്ള മുറിയില്‍ കുട്ടിയും കമ്പ്യൂട്ടറും തപസ്സു ചെയ്യുകയായിരുന്നു. ചുവരിടുക്കുകളില്‍ ചിലന്തിവലകള്‍ തൂങ്ങിക്കിടന്നിരുന്നു.
വസന്തത്തിലൂടെ വഴി തെറ്റിവന്ന ഒരു പൂമ്പാറ്റ അന്ന് ചിലന്തിവലയില്‍ കുടുങ്ങി.
തപസ്സുണര്‍ന്നു കുട്ടി ചിരിച്ചു.
"പാവം, നീ പ്യൂപ്പ പൊട്ടിച്ചു പുറത്തുവന്നത് , എട്ടുകാലിയുടെ ഇരയാവുന്ന ഈ നിമിഷത്തിനു വേണ്ടിയായിരുന്നോ..?"
എട്ടുകാലികളെ കാത്തിരിക്കുന്ന എല്ലാ പൂമ്പാറ്റകള്‍ക്കും വേണ്ടി ആ പൂമ്പാറ്റ പറഞ്ഞു;
"എന്റെ മരണം ജൈവികമാണ്. നാളെ അരളിച്ചെടിയില്‍ വീണ്ടുമൊരു പ്യൂപ്പ ജനിക്കും.നീ പടിഞ്ഞാറുമായി ചാറ്റ് ചെയ്യുക.അവിടെ എട്ടുകാലികള്‍ക്ക് നിന്റെ ബുദ്ധി ആവശ്യമുണ്ട്."

പൂമ്പാറ്റ പറഞ്ഞതു കുട്ടിക്ക് മനസ്സിലായില്ലെങ്കിലും അവന്‍ എലിപ്പല്ല് കൊണ്ടു വലതുരന്നു ,കടല്‍കടന്നു പടിഞ്ഞാറോട്ട് പോയി.

May 23, 2009

വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ജനലുകളും വാതിലുകളും പണിയരുത്.
ഋതുക്കളെ അകത്തേക്ക് കടത്തരുത്.
പുറത്ത് കിനാവ്, പൂനിലാവ്‌.
പകല്‍വെളിച്ചം,
കിളികളുടെ പാട്ട്.
അകത്തിരുട്ട്.
വീട്, വിസര്‍ജ്യങ്ങള്‍ പുറത്തേക്ക് തള്ളാനുള്ള ഒരു വാല്‍വ് മാത്രമാകുന്നു.




May 18, 2009

അവര്‍ക്കിനി കൂടുതല്‍ നിര്‍ഭയമായി, ഉദാരമായി ഇന്ത്യയെ വില്‍ക്കാം.

കോണ്ഗ്രസ് ,കോടീശ്വരന്മാരുടെയും ബിസിനസ്സുകാരുടെയും സിനിമാതാരങ്ങളുടെയും മറ്റും ഒരു എസ്ടാബ്ലിഷ്മെന്റ്റ്‌ ആണ് ഇന്ന്. ഏറ്റവും താഴെ തട്ടിലുള്ള ഒരു നേതാവും ഒരു സാധാരണ പൌരനും തമ്മിലുള്ള ദൂരം തന്നെ വളരെ ഏറെയാണ്‌. പിന്നെയാണോ ദാന്തഗോപുരങ്ങളിലെ രാഹുല്‍ ഗാന്ധിമാര്‍...?
അതി സമ്പന്നരുടെയും അവരുടെ വിധേയരുടെയും ഒരു കൂട്ടം..അവരാണിനി നമ്മെ ഭരിക്കേണ്ടത്. അവര്‍ക്കിനി ആരെയും പേടിക്കേണ്ടതില്ല. കേരളത്തില്‍ കുഞ്ഞാലിക്കുട്ടിയെ പോലുള്ള വഷളന്മാര്‍ പറഞ്ഞതുപോലെ ഇനി ഇടതു പക്ഷത്തിന്റെ "ശല്യം" കൂടാതെ ഭരിക്കാം.അപകടകരവും അശ്ലീലവുമായ സന്ധികളിലേക്ക് വഴുതി വീഴുമ്പോള്‍ അരുതെന്ന് വിലക്കാന്‍ ഇനി ഇടതുപക്ഷമില്ല.
അവരിനി വാതിലുകള്‍ മലര്‍ക്കെ തുറക്കും.ഏത് രോഗാണുവിനും കടന്നു വരാം. സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം തച്ചുടച്ച പഴയ "ഓക്സ്ഫോര്‍ഡ്‌" വിദ്യാര്‍ത്ഥിക്ക് അതിനൊട്ടുംവിഷമം ഉണ്ടാവില്ല. ഗാന്ധിജിയുടെ സമാധി പട്ടികള്‍ക്കായി തുറന്നു വെക്കാം. ആ പട്ടിയുടെ അധിപനെ , 'വി ലവ് യൂ ' എന്ന് പറഞ്ഞു കെട്ടിപ്പിടിക്കാം.
അതെ, അവര്‍ക്കിനി കൂടുതല്‍ നിര്‍ഭയമായി, ഉദാരമായി ഇന്ത്യയെ വില്‍ക്കാം.

May 14, 2009

'ഭാഗ്യദേവത ' യല്ല , 'പാസഞ്ചര്‍' ആണ് നല്ല സിനിമ.

സത്യന്‍ അന്തിക്കാട് ഓരോ സിനിമ കഴിയുന്തോറും കൂടുതല്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

രസതന്ത്രം ,ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ 'ദുരന്തങ്ങള്‍' എങ്ങനെ മറക്കാനാണ്? എങ്കിലും പുതിയ സിനിമ വരുമ്പോള്‍ നാടോടിക്കാറ്റ് ,വരവേല്പ്, പൊന്മുട്ടയിടുന്ന താറാവ് മുതലായ മധുരമുള്ള ഓര്‍മ്മകള്‍ മനസ്സിലുള്ളത് കൊണ്ടു വീണ്ടും പ്രതീക്ഷയോടെ കാണാന്‍ പോവുന്നു...

നിരാശയോടെ തിരിച്ചു വരുന്നു..

ഭാഗ്യദേവതയും പതിവു തെറ്റിച്ചില്ല.സത്യന്റെ പ്രതിഭ വറ്റുന്നതിന്റെ വ്യക്തമായ സൂചനകള്‍.

എന്താണ് ഈ സിനിമ സംസാരിക്കുന്നതു?സ്ത്രീധനത്തിന് എതിരെ എന്ന ഒരു വ്യാജ ലേബല്‍ ഇതിന് എങ്ങനെയോ കിട്ടിയിട്ടുണ്ട്.ചില ദുര്‍ബലമായ പരാമര്‍ശങ്ങള്‍ ഒഴികെ എതിര്‍പ്പിന്റെ ശക്തമായ സ്വരമൊന്നും ഇതില്‍ എവിടെയും ഇല്ല.സ്ത്രീധനത്തിന് എതിരെ പരസ്യമായി,പച്ചയായി, ഉറക്കെ വിളിച്ചു പറയാന്‍ ഇവര്‍ക്കൊക്കെ എന്താ പേടിയാണോ?



നായകന്‍,അവസാനം പശ്ചാതപിക്കുന്നുണ്ടല്ലോ എന്നാണ് മറ്റൊരു ന്യായം. പെങ്ങളുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കാന്‍ കഴിയാത്തതാണ് അയാളുടെ ദുഃഖം ! ആ ഘട്ടത്തിലും താന്‍ ചെയ്തു കൂട്ടിയ വൃത്തികേടുകള്‍ക്ക് അയാള്‍ ക്ഷമ ചോദിക്കുന്നില്ല.



ഒടുവില്‍ അയാളത് ചെയ്യുന്നത് ഭാര്യ തിരിച്ചു വന്നപ്പോഴാണ്.വെറും കയ്യോടെയല്ല...അയാള്ക്ക് വേണ്ട പണവുമായി.(അതിന് മുന്പ് ഒരിക്കലും സ്വമനസ്സാലെ അയാള്‍ ഭാര്യയോടു മാപ്പ് ചോദിക്കുന്നില്ല....!!)

ഒടുവില്‍ പണം കിട്ടി.സ്ത്രീധനം കൊടുത്തു.എല്ലാവര്ക്കും സന്തോഷവുമായി.ഉടന്‍ തന്നെ നായകന് ഭാര്യയോടു സ്നേഹം തോന്നി തുടങ്ങുകയുംചെയ്തു...!!!!എന്തൊരു പരിഹാസ്യമായ ക്ലൈമാക്സ്‌ !!!


അതായതു പണം കിട്ടുന്നത് വരെ സംഘര്‍ഷം.അത് ഭാര്യ കൊണ്ടു വന്നു കൊടുത്തത് കൊണ്ടു ഇനി ഭാര്യയെ സ്നേഹിച്ചു തുടങ്ങാം.എന്ത്‌ മാത്രം 'നെഗറ്റിവ് 'ആയ കാഴ്ച്ചപ്പാടാണിത്? പ്രതിലോമകരമായ പഴഞ്ചന്‍ ആശയങ്ങള്‍ കൊണ്ടു സമൂഹത്തെ പുറകോട്ടു പിടിച്ചു വലിക്കുന്നു ഈ സിനിമ....

ഇവിടെയാണ് 'പാസഞ്ചര്‍' പ്രതീക്ഷ നല്കുന്നത്. ഇതു ഒരു ക്ലാസിക്‌ ചിത്രമൊന്നുമല്ല .പക്ഷെ ഒരു നല്ല സിനിമ.മനുഷ്യന്‍ ഒരു സാമൂഹ്യ ജീവി കൂടിയാണെന്ന് ഓര്‍മിപ്പിക്കുന്ന ഒരു സിനിമ.
നൂറു ശതമാനം കമേര്‍സ്യല്‍ .പക്ഷെ മടുപ്പിക്കുന്ന സ്ഥിരം ചേരുവകളെ ധൈര്യപൂര്‍വ്വം തിരസ്കരിച്ചിരിക്കുന്നു.നായകന്‍, നായികാ,പ്രേമം,പാട്ടു,സ്വപ്നം, നൃത്തം ...ഒന്നുമില്ല..ഒന്നും.
പക്ഷെ ഒരു സംവിധായകന്റെ വ്യക്തമായ കയ്യൊപ്പ് ഇതിന് പിന്നിലുണ്ട്.പ്രേക്ഷകനെ കൂടെ കൊണ്ടു പോവുന്ന,ഒരേ സമയം യഥാര്‍ഥവും സിനിമാറ്റിക്കും ആയ ഒരു ത്രെഡ്‌ ഉണ്ട്.
സ്വന്തം സുഖം ത്യജിച്ചു, സഹജീവിയുടെ നന്മക്കായി ജീവന്‍ പോലും പണയപ്പെടുത്തുന്ന ഏതാനും മനുഷ്യര്‍...ശ്രീനിവാസനും ദിലീപും മമതയും നെടുമുടി വേണുവുമൊക്കെ മനോഹരമായി ചെയ്തിട്ടുണ്ട്.
താരങ്ങളല്ല ,കഥാപാത്രങ്ങള്‍ ആണവര്‍.അതാണ്‌ ഏറെ ആശ്വാസം.
ഈ താരതമ്യം ഇങ്ങനെ ചുരുക്കാം-
ഭാഗ്യദേവത നമ്മെ ഒന്നും 'ഫീല്‍' ചെയ്യിക്കുന്നില്ല. ഉള്ളു പൊള്ളയായ ,ആത്മാവില്ലാത്ത സിനിമയാണത്. പാസഞ്ചര്‍ ആകട്ടെ സമൂഹത്തെ ഒരു ചുവടു മുന്നോട്ടു നയിക്കുന്ന ,മാനവികമായ ഒരു
സന്ദേശം മുന്നോട്ടു വെക്കുന്നു.

May 13, 2009

ജീവിതം മണക്കുന്ന ഫ്രൈമുകള്‍ - അതെനിക്ക് വേണ്ട

"സര്‍, ഇതാ എന്റെ തിരക്കഥ."

"ഇതിലെന്താണ് ഉള്ളത്?

"എന്റെ ജീവിതം."

"ജീവിതം മണക്കുന്ന ഫ്രൈമുകള്‍ എനിക്ക് വേണ്ട.എനിക്ക് വേണ്ടത് വിചിത്രമായ കോണുകളില്‍ ഉള്ള കുറെ ഷോട്ടുകളാണ്. കണ്ടിട്ടില്ലേ..സംവിധാനം എന്നല്ല,' കട്സ്' എന്നാണ് ഞാന്‍ ടൈറ്റില്‍ കാണിക്കാറുള്ളത്.."

"എന്റെ ജീവിതത്തെ ഷോട്ടുകള്‍ ആയി വിഭജിക്കാം സര്‍.."

"എക്സ്ട്രീം ക്ലോസ് അപ്പ് ഷോട്ടുകള്‍ എത്രയെണ്ണം ഉണ്ട് നിന്റെ ജീവിതത്തില്‍..?"

"--------------------"

"പോട്ടെ, പാട്ടുകള്‍ വല്ലതും..?

"അമ്മ പടിത്തന്നിരുന്ന ഒരു താരാട്ടുണ്ട്."

"ഛെ.. താരാട്ടില്‍ മൌനത്തിന്റെ സംഗീതമാണ്. എന്റെ പ്രേക്ഷകര്‍ക്ക്‌ നിശ്ശബ്ദത ഇഷ്ടമേയല്ല. നിന്റെ ജീവിതത്തിന്റെ നിറമെന്താണ്?"

"മിക്കവാറും കറുപ്പ്.ചിലപ്പോള്‍ ചാരനിറം."

"മാറ്റിയെഴുതൂ നിന്റെ ജീവിതത്തിനെ. ഇതിന് വിഷ്വല്‍ ബ്യൂട്ടിയില്ല.വിചിത്രമായ ഷോട്ടുകള്‍ ആയി വിഭജിച്ച്‌ , മാക്സിമം ക്ലോസ് അപ്പുകളിലൂടെ, പാട്ടുകള്‍ക്ക് സ്പെയ്സിട്ടു , എല്ലാ ഫ്രൈമുകളും കളര്‍ ഫുള്‍ ആക്കി നിന്റെ ജീവിതത്തെ പൊളിച്ചു പണിയൂ.. എന്നിട്ട് നമുക്കു നോക്കാം.

Followers